കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിലെ ടെർമിനൽ (ഫോർ) ബുധനാഴ്ച മുതൽ ഭാഗികമായി പ്രവർത്തിക്കും. വ്യോമഗതാഗതം ഘട്ടങ്ങളായി സാധാരണ നിലയിലാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.
അറബ് രാജ്യങ്ങളുടെയും മറ്റ് അന്താരാഷ്ട്ര വിമാനക്കമ്പനികളുടെയും സർവീസുകൾക്കായി ടെർമിനൽ തുറന്നുനൽകുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) അറിയിച്ചു.
ദിവസേന പുലർച്ചെ നാല് മുതൽ രാത്രി 10 വരെ മാത്രമായിരിക്കും വിമാന സർവീസുകൾ അനുവദിക്കുക. ആദ്യ ഘട്ടത്തിൽ ഓരോ വിമാനക്കമ്പനിക്കും ഓരോ സർവീസ് വീതം നടത്താനാണ് അനുമതി നൽകുക.
സുഗമമായ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനായി 50 ചെക്ക്-ഇൻ കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇമിഗ്രേഷൻ, സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ എന്നിവ പൂർണ തോതിൽ പ്രവർത്തനക്ഷമമാക്കും.
ഗ്രൗണ്ട് സർവീസ് കമ്പനികളുമായി ഏകോപിപ്പിച്ചാണ് വിമാനത്താവളത്തിലെ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. എയർ കാർഗോ, സ്വകാര്യ വ്യോമയാന സർവീസുകൾ എന്നിവ തടസമില്ലാതെ തുടരുമെന്നും അധികൃതർ അറിയിച്ചു.
വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം.